Total Pageviews

Wednesday, January 25, 2012

നരക വേഗം..

ഓര്‍മ്മകളിലെ ബാല്യത്തിന് എന്നും മധുരമായിരുന്നു.. ചെഞ്ചായം പൂശിയ പഴയ ഇരുത്തിക്കോലായില്‍  നിന്ന് ബഹു വര്‍ണ്ണങ്ങളായ സിമന്റു മുറ്റങ്ങളിലേക്കുള്ള ദൂരത്തിനിടയില്‍  ജീവിച്ച ബാല്യത്തിന് മണ്ണിന്റെ നിറവും പൂക്കളുടെ സുഗന്ധവും ഉണ്ടായിരുന്നു.. കണ്ടറിഞ്ഞ ദേശകാഴ്ചകളുടെ കാണാത്ത അതിരുകള്‍ തേടിയുള്ള സൈക്കിള്‍ യാത്രകള്‍ കണ്ണുകള്‍ക്ക്‌ വല്ലാത്തൊരു തിളക്കം സമ്മാനിച്ചിരുന്നു..
ഞാന്‍ അഹങ്കരിച്ചിരുന്നു, കാലമേറെ കഴിഞ്ഞാലും ലോകത്തിന്റെ ഏതൊക്കെ കോണുകള്‍ പാശ്ചാത്യ സംസ്കാരത്തില്‍ അഭിരമിച്ചാലും എന്റെ നാട് അതിന്റെ എല്ലാ വിധ തനിമയോടും ലാളിത്യത്തോടും കൂടി പുലരുമെന്ന്.. അവിടത്തെ ബാല്യം ഇപ്പഴും ഗോലികള്‍ നിറഞ്ഞു പ്രസവിക്കാറായ കീശയും പേറി നടക്കുന്നുണ്ടാകും എന്ന്.. പെറ്റമ്മയും വീടും ഒന്നെങ്കിലും പോറ്റമ്മയും വീടും പലതായി അവരെ ഊട്ടുന്നുണ്ടാവുമെന്ന്.. പക്ഷെ.. എന്റെ ചിന്തകള്‍ക്ക് ഭ്രാന്തായിരുന്നു..

നന്മ നിറഞ്ഞ ഗ്രാമ കാഴ്ചകളിലേക്ക് യന്ത്രവല്ക്കൃത ലോകം തന്റെ കഴുകന്‍ ചിറകുകള്‍ വിരിച്ച് പറന്നിറങ്ങിയപ്പോള്‍ ചോര പൊടിഞ്ഞത് തെങ്ങോലകളുടെ തണലില്‍ കളിച്ചു കൊണ്ടിരുന്ന നാടിന്റെ നന്മകള്‍ക്കായിരുന്നു, നാളെയുടെ സംസ്കാരങ്ങള്‍ക്കായിരുന്നു, ഈ സുന്ദര ബാല്യങ്ങള്‍ക്കായിരുന്നു.. മണ്‍കട്ടകള്‍ ചവിട്ടി ഉടച്ചു കളിച്ച് തിമര്‍ക്കാന്‍ നാം  അവര്‍ക്ക് വയലേലകള്‍ നല്‍കിയില്ല.. കളി കഴിഞ്ഞു മടങ്ങും നേരം ആരും കാണാതെ കട്ടു തിന്നാന്‍ വെള്ളരിയും, കക്കിരിയും, പയറ് മണികളും കൃഷി ചെയ്തില്ല.. മാങ്ങയുള്ള മാവില്‍ കല്ലെറിയാന്‍ പറഞ്ഞു കൊടുത്തില്ല.. നമ്മള്‍ക്ക് സമയമില്ലായിരുന്നു.. ഗ്രാമത്തെ നഗരവല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു നാം.. കര്‍ഷകനും കലപ്പയും ഇന്ന് വിദേശി സഞ്ചാരിക്ക് ചൂണ്ടി കാണിച്ചു കൊടുക്കാനുള്ള കേരളത്തനിമയുടെ അടയാളങ്ങള്‍ മാത്രമാണ്.. അടച്ചു കെട്ടി പെയ്യുന്ന കര്‍ക്കിടക മഴയുടെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് "നൊസ്റ്റാള്‍ജിയ" എന്ന് പേരിടുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു മലയാളി..
ഇരുന്നും നിന്നും ചവിട്ടി കറക്കിയ ചക്ര വേഗങ്ങള്‍ 200 CC ബൈക്കിന്റെ ചടുല വേഗങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ തല കുനിച്ചു നിന്നവരെയും, വഴിയില്‍ കിതച്ചിരുന്നവരെയും തളര്‍ന്നു വീണവരെയും ആരും കണ്ടില്ല.. ചവിട്ടി കറക്കിയ ചക്ര വേഗങ്ങള്‍ക്കൊപ്പമായിരുന്നു ഈ പാവങ്ങളുടെ ജീവിതം.. അത് കൊണ്ട് തന്നെ കൈ വരിക്കുന്ന വേഗവും ദിക്കും ദിശയും കൃത്യമായി ഇവര്‍ക്കറിയാമായിരുന്നു.. പക്ഷെ ഇന്നത്തെ ലോകത്തിന് അവരെ ആവശ്യമില്ല.. ക്ഷമയില്ലാത്തവരുടേതാണീ ലോകം.. നരക വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ നാം പലതും മറക്കേണ്ടിയിരിക്കുന്നു.. പലതും.. മറക്കാത്തവര്‍.. മറക്കാന്‍ കഴിയാത്തവര്‍ വീടിന്റെ ആര്‍ക്കും വേണ്ടാത്ത കോണുകളിലൊന്നിലേക്ക് വലിച്ചെറിയപ്പെടുന്നു.. ഇന്നിന്റെ ബാല്യം ആ കോണുകളെ നോക്കി വിളിക്കുന്നു - "അപ്പൂപ്പാ"..

എല്ലാവരും അവരവരുടെ 'മൊബൈല്‍' ലോകങ്ങളില്‍ തിരക്കിലാണ്.. മനുഷ്യന്‍ മനുഷ്യനെ മനസിലാക്കുന്നതിലേറെ യന്ത്രങ്ങള്‍ മനുഷ്യനെ മനസിലാക്കുന്ന ഒരു ലോകത്തിലാണ് ഇന്ന് നാം.. ദൈവങ്ങളോട് സംവദിക്കുന്ന യന്ത്രമായിരിക്കും മനുഷ്യന്റെ അടുത്ത സൃഷ്ടി.. അപ്പൊ മുത്തപ്പനും പയംകുറ്റിയും ചുറ്റു വിളക്കും നമുക്ക് "ONLINE" ആയിട്ട് നേരാം.. പടച്ചോറും പാല്‍പായസവും ഡൌണ്‍ലോഡ് ചെയ്തു കഴിക്കാം..

                                                                                                      രൂപേഷ്‌ കൈലാസ്‌